ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

27 October 2010

ഇടയന്‍ കഴുതകള്‍ക്ക്‌ എഴുതിയ ലേഖനം




ഇടയന്‍ 
 എഴുതിയ ലേഖനം
ലായങ്ങളില്‍ 
വീണ്ടും വീണ്ടും 
വായിക്കപ്പെട്ടുകൊണ്ടിരിക്കും. 

കുതിരകള്‍ മുന്നില്‍ നടക്കണമെന്നു
ഇടയന്‍ ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കും

ശരിയാണ്‌,
കുതിരകള്‍ തന്നെ മുന്നില്‍ നടക്കണം! 
അവര്‍ നന്നായി വളര്‍ത്തപ്പെട്ടവര്‍! 
അവര്‍ തന്നെ നയിക്കണം! 

എങ്കില്‍ മാത്രമേ
 ഇടയന്‌ കുതിരപ്പുറത്തേറി 
നമ്മെ നയിക്കാനാവൂ! 

കഴുതകള്‍ വെറും ചുമട്ടുകാര്‍! 

അവര്‍ നമ്മെ നയിച്ചാല്‍
ഭാരങ്ങള്‍ ആരു ചുമക്കും? 

അവര്‍ എന്നും
 കഴുതകളായി പിറക്കണം! 
കഴുതകളായി നടക്കണം! 
കഴുതകളായി രമിക്കണം! 
കഴുതകളെ ജനിപ്പിക്കണം! 
പിന്നെ,
 കഴുതകളായി മരിക്കണം! 

കഴുതകള്‍ക്കായി എന്ന വ്യാജേന 
കുതിരകളാല്‍ 
കുതിരകള്‍ക്കായി നടത്തപ്പെടുന്ന
 കുതിരകളുടെ രാജ്യം വാഴ്ത്തപ്പെടട്ടേ! 

കുതിരരാജാവിനും, 
രാജാവിന്റെ  ഇടയനും 
സ്തോത്രം! 

എവിടെയും 
എല്ലായ്പ്പോഴും 
കുതിരരാജ്യം വരേണമേ! 


23 October 2010

പൊരുള്‍!



(എന്റെ സ്വപ്നത്തിലെ കവിയ്ക്ക്)
__________________________________________


നിന്റെവാക്കുകള്‍ എന്നും
ചിറകു നീര്‍ത്തിയ
കിളി പോലെ!
അനന്തതയിലേക്ക് പറന്നും
ആകാശത്തെ ചുംബിച്ചും
നക്ഷത്രക്കതിരുകള്‍
കൊത്തിയും!


നിന്റെവാക്കുകള്‍ എന്നും
ചിറകു നീര്‍ത്തിയ
മീന്‍ പോലെ !
ആഴങ്ങളിലേക്ക്‌ ഊളിയിട്ടും,
പവിഴപുറ്റുകള്‍ ചുറ്റിയും,
മുത്തുകള്‍ വാരിയും!


നിന്റെവാക്കുകള്‍ എന്നും
ഹൃദയത്തില്‍
ചാര്‍ത്തിയ കൈയൊപ്പ്‌ പോലെ!
കാരുണ്യത്തിന്റെ തൂവലാല്‍
മുറിവുകളില്‍ തൊട്ടും,
സാന്ത്വനത്തിന്റെ വിശറി
നിര്‍ത്താതെ വീശിയും!


നിന്റെവാക്കുകള്‍ എന്നും
മോചന സ്വപ്നങ്ങളുടെ
വിളമ്പര ജാഥ പോലെ !
തിരിച്ചറിവിന്റെ തീക്കനല്‍
ജീവനില്‍ കോരിയിട്ടും,
നിലപാടുകളുടെ കൊടിമരം
നെഞ്ചില്‍ കുത്തി നിര്‍ത്തിയും !
അനീതികളുടെ കടലില്‍
അതിജീവനത്തിന്റെ
തോണിയിറക്കിയും!


എന്റെ വാക്കുകള്‍, പക്ഷെ
മഴ നനഞ്ഞ തീ പോലെ!
ഒരിക്കലും ജ്വലിക്കാതെ,
ഇടയ്ക്ക്‌ പുകഞ്ഞും, നീറിയും!
ഏറു കൊണ്ട നായെപ്പോലെ
ഇടയ്ക്കിടെ മോങ്ങിയും!
പ്രേതഭീതിയാര്‍ന്ന രാത്രി പോലെ
നിരന്തരം ഉറക്കം കെടുത്തിയും!


നിന്റെ വാക്കുകളാണ്
എന്റെ സ്വപ്നം!


എന്റെ വാക്കുകള്‍
എന്റെ ദു:സ്വപ്നവും!


11 October 2010

നിനക്ക്!


സ്മരണയില്‍ നിന്നും മറഞ്ഞു വാക്കുകള്‍!
ഹൃദയത്തില്‍ വീണു മരിച്ചിതര്‍ത്ഥങ്ങള്‍ !
മനസ്സിന്റെ ഛായാ തലങ്ങളില്‍ നിന്നും
നിറം കവര്‍ന്നെന്നോ മറഞ്ഞു കാലവും!

ഉടുപുടവകള്‍ വെടിഞ്ഞീയാത്മാവ് 
വഴികളൊക്കെയും മറന്നു, ഭീതിയും 
പുതച്ച് മൂലയില്‍ ഒളിക്കുകയാണ് !
കിനാവുകള്‍ സ്വയം ചമച്ച ക്രൂശുമായ് 
മലമുകള്‍ ഏറി മരിക്കുകയാണ്! 
ഉടഞ്ഞ കല്ലറയ്ക്കടിയില്‍ എങ്ങെങ്ങോ
ഉയിര്‍ത്ത് എണീക്കാതെ കിടക്കുകയാണ്!

ക്ഷമിക്കുക!
മൌഡ്യം നിറഞ്ഞ മൌനവും 
പുക പുരണ്ടൊരീ വരികളും , ചോര 
വരണ്ടുണങ്ങിയ സ്മൃതിയും മാത്രമേ 
ഇവന് ബാക്കിയായ്!

അനര്‍ത്ഥമായ്, നീറും അനര്‍ത്ഥമായ് എന്നും
അവയെന്നില്‍ വന്നു നിറയുകയാവാം!

നിനക്ക് മോദിക്കാന്‍ ഇത് മതിയെങ്കില്‍ 
നിറച്ചു കൈകളില്‍ സ്വയമെടുക്കുക!
കഠിന വര്‍ഷങ്ങള്‍ നിറഞ്ഞ ജന്മത്തിന്‍ 
കദന വീഥികള്‍ അലങ്കരിക്കുക! 

കൊഴിഞ്ഞതൊക്കെയും വസന്തമാണെന്നും
വരുന്നതൊക്കെയും ശിശിരമാണെന്നും
വെറുതെയോര്‍പ്പു ഞാന്‍!

ഇവന് ജീവിതത്തിരി- കത്തും മുന്‍പേ 
അണഞ്ഞു പോയൊരു കരിന്തിരി മാത്രം!
കവിത കാലത്തിന്‍ കരയില്‍ പണ്ടെന്നോ 
കളഞ്ഞു പോയൊരു മയില്‍‌പ്പീലി മാത്രം!
.................2000